ഞാനായിരുന്നു വീട്ടിലെ വഴക്കാളി, ചേച്ചി ഒരു പാവം: ദുൽഖർ

മലയാളത്തിന്റെ സൂപ്പർ ഹീറോ ദുൽഖർ സൽമാനെ കണ്ടാൽ തോന്നുമോ കുട്ടിക്കാലത്തെ വികൃതിപ്പയ്യൻ ആയിരുന്നുവെന്ന്? വീട്ടിലെ വഴക്കാളിക്കുട്ടി താനായിരുന്നുവെന്നും ചേച്ചി സുറുമി ഒരു പാവമായിരുന്നുവെന്നും പറയുകയാണ് ദുൽഖർ. ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച മലയാളിപ്പെൺകൊടി വിദ്യാബാലനും ചേച്ചിയെക്കുറിച്ച് നിരവധി ബാല്യകാല ഓർമകളുണ്ട്. സ്റ്റാൻഡപ് കൊമേഡിയൻ അബീഷ് മാത്യുവിന്റെ സൺ ഓഫ് അബീഷ് എന്ന ചാറ്റ് ഷോയിലാണ് ഇരുവരും തങ്ങളുടെ കുട്ടിക്കാല ഓർമകൾ പങ്കുവച്ചത്.
 ദുൽഖറിനും വിദ്യാ ബാലനും ചേച്ചിയാണുള്ളത്, അവർക്കൊപ്പമുള്ള ബാല്യകാലം എങ്ങനെയായിരുന്നുവെന്ന അബീഷിന്റെ ചോദ്യത്തിനാണ് ഇരുവരും രസകരമായ മറുപടികൾ നൽകിയത്. താൻ എന്നും സഹോദരിയെ ശല്യപ്പെടുത്തുന്നയാളായിരുന്നുവെന്നു പറയുന്നു ദുൽഖർ. താൻ ചെറുപ്പത്തിൽ വളരെ മെലിഞ്ഞ പ്രകൃതക്കാരനായിരുന്നു എന്നാൽ സഹോദരി വണ്ണമുള്ളയാളും. സഹോദരിയുടെ പിന്നാലെ പോയി വഴക്കുണ്ടാക്കുകയും തല്ലാൻ വരുമ്പോൾ തന്റെ കായികശക്തി ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്യും. തുടർന്ന് സഹോദരി വേദനിച്ചു കരയുമ്പോൾ താൻ ഒന്നും ചെയ്തില്ലല്ലോ ആദ്യം തല്ലിയത് ചേച്ചിയല്ലേ എന്നു ചോദിക്കുകയും ചെയ്യുമെന്നു പറയുന്നു ദുൽഖർ.
വിദ്യയെ സംബന്ധിച്ചിടത്തോളം സഹോദരി എല്ലാ കാര്യങ്ങളും മണത്തറിയുന്നയാളായിരുന്നു. 'താനൊരു ആൺകുട്ടിയുമായി കറങ്ങാൻ പോവുകയോ മറ്റോ ചെയ്താൽ അതിപ്പോൾ പ്രണയമാണെങ്കിലും അല്ലെങ്കിലും ചേച്ചി അക്കാര്യം എങ്ങനെയെങ്കിലും അറിഞ്ഞിരിക്കും. അതെന്റെ സുഹൃത്താണെന്നു പറഞ്ഞാല്‍ പോലും അവൾ വിടാതെ പിന്തുടരും.' ഇന്നും ആ സ്വഭാവത്തിന് ഒരു മാറ്റവുമില്ലെന്നും പറയുന്നു വിദ്യ. 

No comments